കല്ലുവാതുക്കല്‍ വിഷ മദ്യദുരന്ത കേസിുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി മണിച്ചന്റെ മോചനം ഉത്തരവാദപ്പെട്ട ഭരണഘടന സ്ഥാപനത്തിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയല്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ജയില്‍ ഉപദേശക സമിതിയോട് സുപ്രീം കോടതി നിര്‍ദേശം നല്കി. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ നല്കിയ സന്ദേശം സ്വീകരിക്കാന്‍ സുപ്രീം കോടതി ഇന്നും വിസമ്മതിച്ചു.
മുദ്രവെച്ച കവറിലെ സന്ദേശം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മുമ്പ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ സ്വീകരിക്കരുതെന്ന് മണിച്ചന്റെ ഭാര്യ ഉഷയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ആവശ്യപ്പെട്ടു. വകുപ്പ് തലവന്‍ പകരം ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അപേക്ഷ നല്‍കിയതെന്നെന്നും ഉഷയുടെ അഭിഭാഷകന്റെ വാദം.
മുദ്രവെച്ച കവറിലെ സന്ദേശം കോടതി പരിശോധിച്ചാല്‍ ഹര്‍ജിക്കാരുടെ പരാതിയില്‍ ഉള്‍പ്പടെ തീരുമാനം ആകുമെന്ന് സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സന്ദേശം പരിശോധിക്കാന്‍ കോടതി തയ്യാറായില്ല. ഇരുപത് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന മണിച്ചന്റെ മോചന വിഷയത്തില്‍ നാല് മാസത്തിനകം തീരുമാനം എടുക്കണമെന്ന് കോടതി ഫെബ്രുവരിയില്‍ നിര്‍ദേശിച്ചിരുന്നു.
നാല് മാസമായിട്ടും വിഷയത്തില്‍ ജയില്‍ ഉപദേശക സമിതി തീരുമാനം കൊടുക്കാത്തത് എന്തെന്ന് സുപ്രീം കോടതി ആരാഞ്ഞു. തീരുമാനം എടുക്കുന്നതില്‍ ഇനിയും കാലതാമസം ഉണ്ടായാല്‍ മണിച്ചന് ജാമ്യം അനുവദിച്ച് ഇടക്കാല ഉത്തരവ് ഇറക്കേണ്ടിവരും എന്നും കോടതി അറിയിച്ചു. തുടര്‍ന്നാണ് ഫയലുകള്‍ മെയ് 19 ന് ഹാജരാക്കാന്‍ സുപ്രീം കോടതി ജയില്‍ ഉപദേശക സമിതിയോട് നിര്‍ദേശിച്ചത്.