അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ ഇളവ് നല്കാന് കേരളാ ബാങ്ക് തീരുമാനിച്ചു. ചെറുകിട കച്ചവടക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസമാകുന്ന നടപടിയാണ് ഇത്. മുതലില്‍ ആണ് ഇളവ് നല്‍കുക. ബോധപൂർവ്വമല്ലാതെ തിരിച്ചടവ് മുടങ്ങിയവർ,മരണപ്പെട്ടവർ,മാരക രോഗം ബാധിച്ചവർ, അപകടം മൂലം കിടപ്പിലായവർ,കിടപ്പാടത്തിനായി മാത്രം അഞ്ച് സെന്റ് ഭൂമിയും അതിൽ വീടല്ലാതെ മറ്റ് ആസ്തികളൊന്നുമില്ലാത്തവർ,മറ്റു തരത്തിലുള്ള വരുമാനമില്ലാത്തവർ തുടങ്ങിയവർക്കായിരിക്കും ഇളവ് ലഭിക്കുക. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാർക്കും ബസ് ഉടമകൾക്കും കുടുംബശ്രീ അംഗങ്ങൾക്കും അഞ്ചു ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ നൽകുന്ന പദ്ധതി ആരംഭിക്കുന്നതിനും തീരുമാനമായി.
മന്ത്രി വിഎന്‍ വാസവന്റെ നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാർദ്ദപരമായി പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു. നിഷ്ക്രിയ ആസ്തി കുറച്ചു കൊണ്ടു വരുന്നതിന് ഓഗസ്റ്റ് മാസം തയ്യാറാക്കിയ ആക്ഷൻ പ്ലാൻ നടപ്പാക്കിയതോടെ ഒരു മാസം കൊണ്ട് 848 കോടിയുടെ നിഷ്ക്രിയ ആസ്തി കുറയ്ക്കാനായതിന് ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ഓൺ ലൈനിൽ നടന്ന യോഗത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ,സി.ഇ.ഒ പി.എസ്.രാജൻ,ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ,ജനറൽ മാനേജർമാർ,ഡെപ്യൂട്ടി ജനറൽ മാനേജർമാർ, ബ്രാഞ്ച് മാനേജർമാർ എന്നിവരടക്കം 847 പേർ പങ്കെടുത്തു.