കഴിഞ്ഞ ആഴ്ചത്തെ കണക്കില്‍ ഇന്ത്യയില്‍ പതിമൂന്ന് ശതമാനം കുറവാണ് കോവിഡ് കേസുകളില്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ഉണ്ടായത്. കേരളത്തില്‍ പതിനേഴ് ശതമാനം കുറവ് കോവിഡ് കേസുകളില്‍ രേഖപ്പെടുത്തിയത് ആണ് ഇതിന് കാരണമായത്. കഴിഞ്ഞ 24 ആഴ്ചകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തെ വാരം കഴിഞ്ഞുളള ഏറ്റവും കുറവ് കോവിഡ് മരണനിരക്കാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച 2104 പേരാണ് ഇന്ത്യയില്‍ കോവിഡ് മൂലം മരണമടഞ്ഞത്.
കഴിഞ്ഞ ആഴ്ച രണ്ടര ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ലക്ഷത്തോട് അടുത്ത കണക്കുകളാണ് രണ്ടര ലക്ഷത്തിലേക്ക് എത്തിയത്. രാജ്യത്തെ കേസുകളില്‍ മൂന്നില്‍ രണ്ടും കേരളത്തിലേതാണ്. ഏതാണ്ട് 66.6 ശതമാനം വരുമിത്. എങ്കിലും സംസ്ഥാനത്ത് കേസുകള്‍ കുറയുന്നത് ആശ്വാസം ആകുന്നുണ്ട്.
ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി ദാമൻ ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവ പ്രായപൂർത്തിയായവർക്കെല്ലാം ഒരു ഡോസ് വാക്സീന് നൽകി. നേട്ടത്തിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദനം അറിയിച്ചു. സംസ്ഥാന സർക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി മന്ത്രി പ്രതികരിച്ചു.
ഹിമാചൽ പ്രദേശാണ് എല്ലാവർക്കും വാക്സീൻ ഉറപ്പാക്കിയ ആദ്യ സംസ്ഥാനം. ഓഗസ്റ്റ് 29നാണ് ഹിമാചൽ ഈ നേട്ടം സ്വന്തമാക്കിയത്. സെപ്റ്റംബർ പത്തിന് ഗോവയും എല്ലാവർക്കും ആദ്യ ഡോസ് പൂർത്തിയാക്കി. ഹിമാചലിൽ 55.74 ലക്ഷം ഡോസ് വാക്സീനാണ് ഇതിനകം വിതരണം ചെയ്തത്. ഗോവയിൽ 11.83 ലക്ഷം ഡോസ് വാക്സീനും കുത്തിവച്ചു.സിക്കിം– 5.10 ലക്ഷം, ലഡാക്ക്– 1.97 ലക്ഷം, ലക്ഷദ്വീപ്– 53,499, ദാദ്ര നഗർ ഹവേലി ദാമന്‍ ദിയു– 6.26 ലക്ഷം എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്കുകൾ.