തിരുവനന്തപുരം: സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം നടത്താൻ നിർദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ബുധനാഴ്ച മുതലാണ് വാക്സിൻ നൽകി തുടങ്ങുന്നത്. ഇതിനായി 967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും പ്രത്യേക മുറികൾ ഉൾപ്പടെ സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
15-18 വയസ്സ് പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്കൂളുകളില്‍ വാക്സിന് നല്‍കുക. 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്സിന് ലഭിച്ചുകഴിഞ്ഞതായും ഇനി 49 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് വാക്സിന് നല്‍കുക. ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്സിനേറ്റര്‍, സ്റ്റാഫ് നേഴ്സ്, സ്കൂള്‍ നല്കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്സിനേഷന് ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷന് സൈറ്റിലെയും വാക്സിനേറ്റര്‍മാരുടെ എണ്ണം തീരുമാനിക്കും.
സ്കൂള്‍ അധികൃതര്‍ ഒരു ദിവസം വാക്സിനേഷന് എടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അറിയിക്കുകയും ചെയ്യും. വാക്സിനേഷന് ദിവസത്തിന് മുമ്പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളും കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തും.