ന്യൂഡല്‍ഹി: യുക്രൈന് പ്രതിസന്ധിയില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന് ഗംഗയെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ ഉന്നതലയോഗം വിളിച്ച് പ്രധാനമന്ത്രി. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ എത്തിച്ച ശേഷം അവിടെ നിന്ന് നാട്ടിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് അതിര്‍ത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കാനുദ്ദേശിക്കുന്നത്.
നാല് കേന്ദ്ര മന്ത്രിമാരെയാണ് യുക്രൈന്റെ അയല്‍രാജ്യങ്ങളിലേക്ക് അയക്കുന്നത്. പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, നിയമമന്ത്രി കിരണ്‍ റിജിജു, വ്യോമയാനമന്ത്രി ജ്യോതിരാദിത് സിന്ധ്യ, ഗതാഗത, വ്യോമയാനവകുപ്പ് സഹമന്ത്രിയും മുൻ കരസേനാ മേധാവിയുമായ വി.കെ സിങ് എന്നിവര്‍ക്കാണ് ചുമതല. യുക്രൈനിൽ നിന്നുള്ള ഇന്ത്യയുടെ രക്ഷാദൗത്യത്തിന് വേഗത പോരെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മന്ത്രിമാരെ നേരിട്ടയക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്കിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മന്ത്രിമാര്‍ പോകുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തിന് ശേഷമാകും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്ക്കും വിദ്യാര്‍ഥികള്‍ക്കും അതിര്‍ത്തികടക്കാന്‍ കഴിയുന്നില്ലെന്നും എംബസി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്നും പരാതികളുണ്ടായിരുന്നു. കിലോമീറ്ററുകളോളം കാല്‍നടയായി എത്തുന്നവരെ യുക്രൈന് പട്ടാളം തടഞ്ഞ് നിര്‍ത്തുന്നു എന്ന പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിമാരെ അയക്കുന്നത്.