വാഷിംഗ്ടൺ: യുക്രെയിനിലെ റഷ്യൻ അധിനിവേശത്തോടുള്ള തങ്ങളുടെ പ്രധാന സഖ്യ കക്ഷികളിലൊരാളായ ഇന്ത്യയുടെ പ്രതികരണം വ്യത്യാസപ്പെട്ടതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ ദൃഢതയില്ലാത്തതാണെന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്.വാഷിംഗ്ടണിൽ സംഘടിപ്പിച്ച അമേരിക്കൻ വ്യവസായ പ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന സഖ്യകക്ഷിയുടെ പ്രതികരണങ്ങളിൽ ഇന്ത്യയെ മാറ്റിനിറുത്തിയാൽ ബാക്കിയെല്ലാവരും റഷ്യക്കെതിരെ ഉറച്ച നിലപാടെടുത്തിരുന്നുവെന്നും ബൈഡൻ പറഞ്ഞു. ജപ്പാനും ഓസ്ട്രേലിയയും ശക്തമായാണ് വിഷയത്തിൽ പ്രതികരിച്ചത്. ഇന്ത്യയുടെ മുൻഗണന തങ്ങളുടെ പൗരന്മാരുടെ സുരക്ഷ മാത്രമാണ്. യുക്രെയിനിലെ യുദ്ധ ബാധിത പ്രദേശങ്ങളിൽ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. റഷ്യ-യുക്രെയിൻ സംഘർഷം പരിഹരിക്കാൻ സമാധാന ചർച്ചകൾ നടത്തണമെന്ന് എല്ലാ വേദികളിലും ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ റഷ്യക്കെതിരെ ഒരുപരോധവും ഏർപ്പെടുത്തിയില്ലെന്നു മാത്രമല്ല, ഐക്യരാഷ്ട്ര സഭയിൽ മോസ്കോയെ അപലപിക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്നും ബൈഡൻ പറഞ്ഞു.
റഷ്യൻ പ്രസിഡന്റായ വ്ലാദിമിർ പുടിനെതിരെ ശബ്ദമുയർത്താനും റഷ്യക്കെതിരെ ഉപരോധങ്ങളേർപ്പെടുത്തി പ്രതിഷേധം അറിയിക്കാനും തങ്ങൾക്കൊപ്പം നിന്ന സംഘടനകളായ നോർത്ത് അറ്റലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ), യൂറോപ്യൻ യൂണിയൻ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവയെ ബൈഡൻ അഭിനന്ദിക്കുകയും ചെയ്തു. പുടിൻ നാറ്റോയെ വിഭജിക്കാനാണ് ശ്രമിച്ചത്. എന്നാൽ നാറ്റോയാവട്ടെ ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത ഐക്യത്തോടെ ശക്തിപ്പെടുകയാണുണ്ടായതെന്നും ബൈഡൻ പറഞ്ഞു.